Kerala
തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം നിരഞ്ജന നായര്‍ക്ക് മുഖ്യമന്ത്രി വി.ഡി. സതീശന് നിയമന ഉത്തരവ് കൈമാറി. എഡിഎമ്മായിരുന്ന അന്തരിച്ച നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്കാണ് നിയമനം നൽകിയത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീന്‍ ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷ, ആരോഗ്യമന്ത്രി കെ. മുരളീധരന്, പഴകുളം മധു എംഎല്‍എ എന്നിവരും സന്നിഹിതരായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ആയാണ് നിരഞ്ജനയ്ക്കു നിയമനം നല്‍കിയിരിക്കുന്നത്.
2024 ഒക്ടോബര്‍ 15നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു. സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യയാണ് പ്രതി.
National
ലുധിയാന: പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയുടെ ആക്രമണത്തിൽ ദന്പതികൾക്ക് പരിക്ക്. വാടകവീട് നോക്കാനെത്തിയ ദമ്പതിമാരെയാണ് പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ ക്രൂരമായി ആക്രമിച്ചത്. പട്യാല നിവാസികളായ അങ്കിത് സബർവാൾ, ഭാര്യ ഷിഫാലി എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇതിൽ ഷിഫാലിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ കൈയിലും മറ്റുഭാഗങ്ങളിലും നായ മാരകമായി കടിച്ചുപരിക്കേൽപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. പഞ്ചാബിലെ പട്യാല ഗുമാൻ നഗറിലാണ് സംഭവം.
ചൊവ്വാഴ്ച വൈകിട്ട് ഗുമാൻ നഗറിൽ വാടകയ്ക്കു വീട് നോക്കാനായെത്തിയ ദമ്പതിമാർക്കൊപ്പം ഒരു ബ്രോക്കറും ഉണ്ടായിരുന്നു. വീട്ടിലേക്ക് പ്രവേശിക്കാനായി ബ്രോക്കർ ഗേറ്റ് തുറന്നതോടെ വീട്ടിൽനിന്ന് പിറ്റ്ബുൾ പുറത്തേക്ക് ഓടിയെത്തി യുവതിയെ കടിക്കുകയായിരുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അങ്കിതിനും കടിയേറ്റു. കാലിലും പിൻഭാഗത്തുമാണ് ഇദ്ദേഹത്തിന് കടിയേറ്റത്.
മിനിറ്റുകളോളം നായയുടെ ആക്രമണം നീണ്ടുനിന്നു. ഈ സമയം ബ്രോക്കറും വീട്ടിൽനിന്ന് എത്തിയ വീട്ടുടമയും വടി ഉപയോഗിച്ച് നായയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് കൂടുതൽപേരെത്തി നായയെ അടിച്ച് ഓടിക്കുകയായിരുന്നു. പരിക്കേറ്റ ദമ്പതിമാരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായി അങ്കിത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത്തരം ആക്രമണ സ്വഭാവമുള്ള നായകളെ വീട്ടിൽ വളർത്തുന്നത് നിരോധിക്കുമെന്ന് പട്യാല മേയർ കുന്ദൻ ഗോഗിയ പ്രതികരിച്ചു.
Kerala
കാസർകോട്: വിവാഹമോചനം വേഗത്തിലാക്കാമെന്നും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ പൂജകൾ നടത്താമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിൻസന്റാണ് കൊല്ലം തെന്മലയിൽ കാസർകോട് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. കാസർകോട് ഉദുമ സ്വദേശിയായ സ്ത്രീയിൽനിന്ന് പ്രതി പണം തട്ടിയത്.
2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി രണ്ട് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞ സ്ത്രീയെ ഫേസ്ബുക് വഴി പരിചയപ്പെട്ട പ്രതി വിശ്വാസം പിടിച്ചുപറ്റി. തുടർന്ന് വിവാഹമോചനം ഹൈക്കോടതിവഴി എളുപ്പത്തിലാക്കി നൽകാമെന്നും പ്രശ്നങ്ങൾക്ക് പൂജകൾ നടത്തി പരിഹാരം കാണാമെന്നും വിശ്വസിപ്പിച്ചാണ് 13,16,731 രൂപ തട്ടിയത്.
Kerala
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി. ഈ മാസം 18 നു ഹാജരാകാനാണ് നിർദേശം. അന്ന് കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും.
വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയായ അലിയാർക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.
Kerala
കൊച്ചി: അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ ഹാജരായി. രണ്ട് തവണ കോടതി ഹാജരാകണമെന്ന് നിർദേശിച്ചിട്ടും പ്രതികൾ ലംഘിച്ചിരുന്നു. കടുത്ത നടപടി എടുക്കുമെന്ന വിചാരണ കോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ എത്തിയത്.
പുതുതായി ചുമത്തിയ കുറ്റമാണ് പ്രതികൾക്ക് വായിച്ചു കേൾപ്പിച്ചത്. എന്നാൽ കുറ്റം നിഷേധിക്കുകയായിരുന്നു പ്രതികൾ. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ 17ന് ഷെഡ്യൂൾ ചെയ്യാനും തീരുമാനിച്ചു.
2018 ജൂലൈ രണ്ടിനാണ് കാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. പിന്നീട് രേഖകൾ വീണ്ടും തയാറാക്കിയാണ് വിചാരണ നടപടികളിലേക്ക് കടന്നത്. വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും ഒൻപത് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ ഉചിതമായ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഭവത്തിൽ കായിക വകുപ്പ് റിപ്പോർട്ട് ഗൗരവതരമാണെന്നും മുൻ സർക്കാരിന് ഇതിൽനിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചട്ടവിരുദ്ധമായി താത്പര്യ പത്രം ക്ഷണിക്കാതെയാണ് സ്പോണ്‍സറെ തീരുമാനിച്ചത്. ഒരു മാനണ്ഡവും പാലിച്ചില്ല. സ്പോണ്സര് ജിഎസ്ടി വെട്ടിപ്പും നടത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Kerala
കൊച്ചി: ലക്ഷദ്വീപിലെ പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഭൂമിയെന്ന് അവകാശപ്പെട്ട് പണ്ടാരം ഭൂമി പിടിച്ചെടുക്കാനായി കളക്ടര്‍ 2024 ജൂണ്‍ 27ന് പുറപ്പെടുവിച്ച ഉത്തരവും തുടര്‍ നടപടികളുമാണ് ജസ്റ്റീസ് ടി.ആര്. രവി റദ്ദാക്കിയത്. പണ്ടാര ഭൂമിയുടെ സര്‍വേയും ഭൂമിയുടെ തരംമാറ്റവും റദ്ദാക്കിയിട്ടുണ്ട്.
ഭൂമി പിടിച്ചെടുക്കാന്‍ കളക്ടര്‍ ഇറക്കിയ ഉത്തരവിലെ നടപടികള്‍ ചോദ്യം ചെയ്ത് തദ്ദേശവാസികള്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജികളാണു കോടതി പരിഗണിച്ചത്. ടൂറിസം വികസന പദ്ധതികള്‍ക്കായി ലക്ഷദ്വീപിലെ പണ്ടാരം ഭൂമി ഏറ്റെടുക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുവേണ്ടി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
പണ്ടാരം ഭൂമിയുടെ ഉടമസ്ഥാവകാശം ഭരണകൂടത്തിനാണെന്നും ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ പാട്ടക്കാര് മാത്രമാണെന്നുമുള്ള നിലപാടാണ് ഭരണകൂടം സ്വീകരിച്ചത്. എന്നാല്‍ തലമുറകളായി ഇവിടെ താമസിച്ചു കൃഷിയടക്കം നടത്തുന്ന തങ്ങള്‍ക്ക് ഭൂമിയില്‍ നിയമപരമായ അവകാശമുണ്ടെന്നായിരുന്നു ദ്വീപ് നിവാസികളുടെ വാദം.
Kerala
പാലക്കാട്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നാലു വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്നാംപ്രതി സുരേഷ് എന്ന റഹീം (32) ആറുവർഷത്തിനുശേഷം പിടിയിൽ. തമിഴ്നാട്ടിൽനിന്നാണു പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
2019 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. റെയിൽവേ സ്റ്റേഷൻ പരിസരത്തു തന്പടിച്ച നാടോടിസംഘത്തിലെ പെണ്‍കുട്ടിയാണ് ആക്രമണത്തിനിരയായി മരിച്ചത്. പാലക്കാട് റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ ട്രാക്കിൽ ചാക്കിൽ പൊതിഞ്ഞ നിലയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ടൗണ്‍ നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണു കേസ് തെളിഞ്ഞത്.
കേസിലെ മുഖ്യപ്രതിയായ റഹീം ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽപോകുകയായിരുന്നു. വർഷങ്ങളായി പിടികിട്ടാപ്പുള്ളിയായി തുടരുന്നതിനിടെ ചൊവ്വാഴ്ച രാത്രി തഞ്ചാവൂർ കൊരടച്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
Kerala
തിരുവനന്തപുരം: മില്‍മയുടെ സ്വാതന്ത്ര്യദിന സമ്മാനം എന്ന പേരില്‍ വാട്സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം/ലിങ്ക് വ്യാജമാണെന്നു മില്‍മ അധികൃതര്‍ അറിയിച്ചു. ഇത്തരം വ്യാജസന്ദേശങ്ങളാല്‍ കബളിക്കപ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇത്തരം വ്യാജ ലിങ്ക്/സന്ദേശത്തിനെതിരേ മില്‍മ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
46 വര്‍ഷത്തെ പാരമ്പര്യമുള്ള മില്‍മയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കുന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം/ലിങ്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് മില്‍മ അറിയിച്ചു. ഇത് സംബന്ധിച്ച പരാതി മില്‍മ അധികൃതര്‍ പോലീസിനു കൈമാറിയിട്ടുണ്ട്.
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ‘മില്‍മ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ സമാനമായ ഒരു വ്യാജ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. പിന്നീട് മില്‍മ സ്വീകരിച്ച നിയമപരമായ നടപടികളെ തുടര്‍ന്ന് അതു നീക്കം ചെയ്തു.
National
ന്യൂഡൽഹി: തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും അടങ്ങുന്ന ശിക്ഷ മരവിപ്പിച്ച ജസ്റ്റീസ് എം.എം. സുന്ദരേശ് അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് പ്രതിക്ക് ജാമ്യവും അനുവദിച്ചു.
2023 ഓഗസ്റ്റ് 30നായിരുന്നു കേസിനാസ്പദമായ സംഭവം. പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ എ. അരുൺകുമാറിന്റെയും ഐ.ബി. ഷീബയുടെയും മകൻ ആദിശേഖറിനെ (15) ക്ഷേത്രമതിലിൽ മൂത്രം ഒഴിച്ചു എന്നതിന്റെ പേരിലാണു പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത്. എന്നാൽ, ആദിശേഖറിനെ കൊലപ്പെടുത്താൻ പ്രതിക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന സെഷൻസ് കോടതിയുടെ ശിക്ഷാവിധിയിലെ പരാമർശം ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി നടപടി.
മനഃപൂർവമല്ലാത്ത നരഹത്യയാണെന്ന സംശയം നിലനിൽക്കെ കൊലപാതകമെന്നു വിലയിരുത്തി ജീവപര്യന്തം ശിക്ഷ വിധിക്കാൻ പാടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. ശിക്ഷയ്ക്കെതിരേ പ്രിയരഞ്ജൻ നൽകിയ അപ്പീൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണു ഇവർ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലെത്തിയത്.
Kerala
കോഴിക്കോട്: പട്ടികവര്‍ഗ വിഭാഗക്കാരുടെ ആവാസകേന്ദ്രങ്ങളെ വിശേഷിപ്പിക്കുന്നതിന് ‘ഊര്’, ‘സങ്കേതം’എന്നീ പരമ്പരാഗത പദപ്രയോഗങ്ങള്‍ തുടരാന്‍ അനുമതി. പട്ടികവിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങള്‍ക്ക് സര്‍ക്കാര്‍ രേഖകളില്‍ കോളനി, സങ്കേതം, ഊര് എന്നിവയ്ക്ക് പകരമായി നഗര്‍, ഉന്നതി, പ്രകൃതി അല്ലെങ്കില്‍ കാലാനുസൃതമായ മറ്റ് പേരുകള്‍ ഉപയോഗിക്കണമെന്ന് 2024 ജൂണ്‍ 18ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
പട്ടികവര്‍ഗക്കാരുടെ സാംസ്കാരിക പൈതൃകത്തിന്റെയും പരമ്പരാഗത ആചാരങ്ങളുടെയും ഭാഗമായ ഊര്, സങ്കേതം, കുടി, ഊര് മൂപ്പന്മാര്, ഊരുകൂട്ടം എന്നീ പദങ്ങള്‍ ഒഴിവാക്കുന്നതിനെതിരേ വിവിധ പട്ടികവര്‍ഗ സംഘടനകളും വ്യക്തികളും നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ഉത്തരവ് പുനഃപരിശോധിച്ചത്. വനാവകാശ നിയമത്തിലും വിവിധ ആസൂത്രണ പ്രക്രിയകളിലും ഊര്, ഊരുകൂട്ടം എന്നീ പദങ്ങള്‍ക്ക് നിയമപരവും സാംസ്കാരികവുമായ പ്രത്യേക പ്രാധാന്യമുണ്ടെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടുകയും പുനപരിശോധന ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. 2024 ലെ ഉത്തരവില്‍ പറയുന്ന മറ്റു വ്യവസ്ഥകള്‍ നിലനിറുത്തിയിട്ടുണ്ട്.
Kerala
ആലുവ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ ഡോ. വി.എ. അരുൺ കുമാർ ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന കാലയളവിൽ ശമ്പളമായി കൈപ്പറ്റിയ തുകയെപ്പറ്റിയുള്ള വിവരം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാൻ കഴിയില്ലെന്ന് ഐഎച്ച്ആർഡി.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിംഗിന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഐഎച്ച്ആർഡി ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഡോ. വി.എ. അരുൺ കുമാർ 2023 ജൂൺ മൂന്നുമുതൽ 2026 ജൂലൈ ഏഴുവരെ ഐഎച്ച്ആർഡി ഡയറക്ടർ ചാർജായി പ്രവർത്തിച്ചിരുന്നു. ശമ്പളം എന്നത് ഒരാളുടെ സ്വകാര്യതയായതിനാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാൻ കഴിയില്ലെന്നാണു വിശദീകരണം.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ നടത്തിയിട്ടില്ലെന്നും ക്രമക്കേടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. വിജിലൻസ് അന്വേഷണം വേണമെന്ന് 2020ൽ നിയമസഭയിൽ താനാണ് ആവശ്യപ്പെട്ടത്. ഒരു അന്വേഷണത്തിലും കുറ്റമെന്തെന്ന് കണ്ടെത്താനായില്ല.
വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്ന റിപ്പോർട്ട് കഴിഞ്ഞ സർക്കാർ അംഗീകരിച്ചു. അതിനു ശേഷമുണ്ടായ പരാതികൾ ഹൈക്കോടതി സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും തള്ളി. പിന്നീടാണ് താൻ പ്രതിപക്ഷ നേതാവായത്. അതിനു ശേഷം 2023ൽ വീണ്ടും പരാതി എഴുതി വാങ്ങി അന്വേഷണം പ്രഖ്യാപിച്ചു.
2023 ജൂണ്‍ 14ന് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് അടക്കം ആരോപണങ്ങൾക്ക് തെളിവില്ലെന്നും ആരോപണങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. രണ്ട് വിജിലൻസ് ഡയറക്ടർമാരാണ് റിപ്പോർട്ടുകൾ നൽകിയത്. മുഖ്യമന്ത്രിയായ ശേഷമല്ല ഇവ നൽകിയത്. അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്ന് ഒരു ഡയറക്ടറും വിദേശനാണ്യ വിനിമയ ചട്ടലംഘനമില്ലെന്ന് രണ്ടാമത്തെ ഡയറക്ടറും റിപ്പോർട്ട് നൽകി.
പിന്നാലെയാണ് സിബിഐ അന്വേഷണമെന്ന വാർത്ത അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്. വിജിലൻസിന് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത കേസിൽ സിബിഐ അന്വേഷണം അസാധ്യമെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചു. ഈ റിപ്പോർട്ടുകളെല്ലാം കിട്ടിയിട്ടും കേസ് തീർപ്പാക്കാതെ കൈയിൽവച്ച് പുകമറയുണ്ടാക്കാൻ ശ്രമിച്ചു. രാഷ്ട്രീയ വേട്ടയാടൽ ആണ് ഇതെന്ന് ഉറപ്പല്ലേ.
പുനർജനിയിൽ എത്ര പേർക്ക് വീട് വച്ചു നൽകി, എത്ര ധനസഹായം നൽകി തുടങ്ങിയ വിവരങ്ങൾ വിജിലൻസിന് നൽകിയിട്ടുണ്ട്. തയ്യൽമെഷീനുകളും ലാപ്ടോപ്പുകളും കാലിത്തീറ്റയുമെല്ലാം നൽകി. വണ്‍ കേരള മിഷൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചാരിറ്റി രംഗത്തുള്ളവരുടെ പരിചയ സമ്പത്തും ഇതിനായി ഉപയോഗിക്കും.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മന്ത്രിസഭായോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനം നടക്കുന്ന ഹാളിൽ മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ പിആർഡി കാമറ സ്ഥാപിച്ചെന്ന പേരിൽ വിവാദം. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു മുമ്പുതന്നെ ഇതുസംബന്ധിച്ച വാർത്ത ടിവി ചാനലുകളിൽ വന്നതിനെതുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശാനുസരണം കാമറ മാറ്റി.
എന്നാൽ, സിപിഎം സംസ്ഥാന സമിതി ആസ്ഥാനമായ എകെജി സെന്റർ മാതൃകയിൽ ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരെകൂടി തിരിച്ചറിയാൻ കഴിയുംവിധം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ താഴത്തെ നിലയിലെ പത്രസമ്മേളന ഹാളിൽ കാമറ സ്ഥാപിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകുന്ന വിശദീകരണം.
Kerala
കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമ്പൂർണ അവധിയും രണ്ടു ജില്ലകളിൽ ഭാഗിക അവധിയും പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി വൈകിയും ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ അവധി പ്രഖ്യാപനങ്ങൾ വന്നതോടെ മുൻകരുതൽ നടപടിയെന്നോണം ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും ജാഗ്രതാ നിർദേശം കർശനമാക്കിയിട്ടുണ്ട്.
ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ 10 ജില്ലകളിലാണ് പൂർണമായും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പഠനകേന്ദ്രങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലകളും വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂർ, വയനാട് ജില്ലകളിൽ നിയന്ത്രിത അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധിയുള്ളതെങ്കിലും ഇവിടെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമായിരിക്കും അവധി. മലയോര മേഖലകളിലും നദീതീരങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർമാർ നിർദേശിച്ചു.
National
ന്യൂഡൽഹി: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ തെരഞ്ഞ് ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പോലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപമെത്തി. പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സിപിഎം.
ഇന്ന് പട്യാല ഹൗസ് കോടതിയിൽ അറസ്റ്റ് വാറണ്ടിനെതിരെ സമീപിക്കും. പാർട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയുള്ള പോലീസ് നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും നേതാക്കൾ അറിയിച്ചു. വിഷയം പാർലമെന്റിലും ഉയർത്തിയേക്കും. പാർട്ടി ആസ്ഥാനത്ത് കയറിയുള്ള നടപടി ഇടത് നേതാക്കൾ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് എംപിമാർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവചനം.
Kerala
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു രാഷ്ട്രീയ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട കേസ് ഓഗസ്റ്റ് ആറിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കും. പ്രതികള്‍ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യം അന്ന് പരിഗണിക്കും.
വിചാരണയുടെ സമയക്രമം സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323-ാം വകുപ്പ്കൂടി പ്രതികള്‍ക്കെതിരേ ചുമത്തണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിക്കുകയാണെങ്കില്‍ പുതിയ വകുപ്പ്കൂടി ഉള്‍പ്പെടുത്തിയുള്ള പുതുക്കിയ കുറ്റപത്രം വിചാരണ തുടങ്ങുന്നതിന് മുമ്പ് പ്രതികളെ വീണ്ടും വായിച്ചു കേള്‍പ്പിക്കും.
Kerala
കോഴിക്കോട്: അധ്യാപകരുടെ നേതൃത്വത്തിലുള്ള ലഹരികച്ചവടത്തിലെ ഒരു കണ്ണി കൂടി പോലീസ് പിടിയില്‍. ചെങ്ങരോത്ത് ഓട്ടിസം സെന്ററിലെ സ്പെഷലിസ്റ്റ് അധ്യാപികയായ പേരാമ്പ്ര ആവള കുട്ടോത്ത് വലിയ പറമ്പില്‍ നീഷ്മയാണു അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി.
പിടിയിലായ മൂവരും ലഹരി ഉപയോഗിച്ചിരുന്നെന്നും പോലീസ് കണ്ടെത്തി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ യുവാവും പോലീസിന്റെ വലയിലായി. മൂവരും പേരമ്പ്ര ബിആര്‍സിയിലെ താത്കാലിക അധ്യാപികമാരാണ്. കേസിൽ പിടിയിലായ മരുതോങ്കര സ്വദേശി കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന അധ്യാപികയാണ്.
പേരാന്പ്ര ബിആര്‍സിയിലെ അധ്യാപികമാരുടെ സംശയം ശരിവയ്ക്കുന്നതാണ് കീര്‍ത്തനയ്ക്കും കാവ്യക്കും പിന്നാലെ നീഷ്മയുടെ അറസ്റ്റ്. മൂവരും പേരാന്പ്ര ബിആര്‍സിയിൽ തോളോട് തോൾ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ്. നീഷ്മ സ്പെഷൽ എജ്യുക്കേറ്ററാണ്. അറസ്റ്റിന് പിന്നാലെ കരാര്‍ ജീവനക്കാരിയായ നീഷ്മയേയും വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു.
പിടിയിലായ അധ്യാപികമാർ ഇടനിലക്കാരായാണ് ലഹരിക്കച്ചവടം നടന്നിരുന്നതെന്നാണ് പോലീസ് പറയുന്നത്. മൂവര്‍ സംഘത്തിന്റെ അക്കൗണ്ടിൽ ലഹരി ആവശ്യമുള്ളവര്‍ പണം അയച്ചുകൊടുക്കും. ഇവർ എംഡിഎംഎയുടെ ഒളിത്താവളത്തിന്റെ സഞ്ചാരപാത ഗൂഗിൾ മാപ്പ് വഴി അയച്ചുകൊടുക്കുകയാണ് പതിവെന്ന് പോലീസ് പറയുന്നു.
ലഹരി സംഘങ്ങളുമായി ഇൻസ്റ്റഗ്രാംവഴി ബന്ധം സ്ഥാപിച്ചാണ് അധ്യാപികമാർ ഇടപാട് നടത്തിയിരുന്നത്. മയക്കുമരുന്ന് വിറ്റ് കിട്ടിയിരുന്ന പണം മൂവരും പങ്കിടും. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ അന്തര്‍ സംസ്ഥാന സംഘവുമായും പ്രതികൾക്ക് ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അധ്യാപികമാരുടെ ബാങ്ക് രേഖകൾ പരിശോധിച്ച പോലീസ് കോടികളുടെ സാന്പത്തിക ഇടപാടുകളാണ് കണ്ടെത്തിയത്. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസത്തിനിടെ ഒൻപത് ലക്ഷം രൂപയുമാണ് ലഹരി ഇടപാടിലൂടെ എത്തിയത്.
Kerala
കൊച്ചി: രാജ്യത്ത് നൂറിൽ രണ്ടുപേർ ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി ബാധിതരാണെന്നും നാലു കോടി ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് ബിയും 60 ലക്ഷം മുതൽ 1.2 കോടി വരെ ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് സിയും ബാധിച്ചിട്ടുണ്ടെന്നും വിദഗ്ധർ. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് വിപിഎസ് ലേക്ഷോര് ആശുപത്രിയിൽ സംഘടിപ്പിച്ച പൊതുജന ബോധവത്കരണ പരിപാടിയിലാണ് ഇതു സംബന്ധിച്ച ചർച്ച നടന്നത്.
വിപിഎസ് ലേക്ഷോര് ഗ്രൂപ്പ് സിഇഒ അഭിഷേക് പൊഡുരി ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ 28 കോടി ആളുകളിലാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ബാധിച്ചിട്ടുള്ളതെന്നും ബോധവത്കരണവും കൃത്യസമയത്തെ രോഗനിർണയവും അനിവാര്യമാണെന്നും വിദഗ്ധർ പറഞ്ഞു. ഡോ.റോയ് ജെ. മുക്കട, ഡോ. മായ പീതാംബരൻ, ഡോ.അജിത് സി. കുര്യാക്കോസ്, ഡോ.വിഷ്ണു ഗിരീഷ്, ഡോ. സുർത റാം വിഷ്ണോയ് തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രൂപ്പ് സിഒഒ ലക്ഷ്മൺ സേതുരാമൻ, ഡോ.പ്രദീപ് ജോർജ് മാത്യു, ഡോ.ഫദ്ൽ എച്ച്.വീരാൻകുട്ടി എന്നിവർ പങ്കെടുത്തു.
National
ദാത്തിയ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ദാത്തിയ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും നയിച്ച വാശിയേറിയ പ്രചാരണത്തിന് ഇന്നലെ വൈകുന്നേരം തിരശീല വീണത്. വഞ്ചനാക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് രാജേന്ദ്ര ഭാരതിയ്ക്കു എംഎൽഎ സ്ഥാനം നഷ്ടപ്പെട്ടതാണു തെരഞ്ഞെടുപ്പിലേക്കു നയിച്ചത്.
വികസനം മുൻനിർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണമെങ്കിൽ കൃഷിനാശം, പിന്നോക്ക വിഭാഗങ്ങളുടെ രോഷം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ പ്രതിരോധം. വോട്ടെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങൾ ഉൾപ്പെടെ മുഴുവൻ നടപടികളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും അറിയിച്ചു.
Kerala
കൊച്ചി: യുഎസ് പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട വ്യാജകരാര്‍ കാണിച്ച് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി സെഷന്‍സ് കോടതി.
പി.കെ. വിജയപ്പന്, പി.എന്‍. രാജീവന്, ആന്റണി തോമസ്, ടി.കെ. രാജപ്പന്‍പിള്ള എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്. നിരപരാധിയാണെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ മാനേജ്മെന്റ് ക്വോട്ടയിൽ സഖാക്കൾക്ക് സ്ഥാനങ്ങൾ കൊടുത്താൽ അത് ചോദ്യം ചെയ്യുമെന്ന് ഡിസിസി അംഗം നിഖിൽ പൈലി. വി.ഡി. സതീശൻ സർക്കാരിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പിന്തുണയുമായാണ് ഡിസിസി അംഗം നിഖിൽ പൈലി രംഗത്തുവന്നത്.
ഹൈക്കോടതി പ്ലീഡര്‍ നിയമന വിവാദമാണ് നിലവിൽ കോണ്‍ഗ്രസിനുള്ളിൽ പുകയുന്നത്. തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയെന്നാണ് വിമർശനം.
10 വർഷം എൽഡിഎഫ് സർക്കാരിന് വേണ്ടി പ്രവർത്തിച്ചവർ 1960ൽ കെഎസ്യു ആയിരുന്നെന്ന് പറഞ്ഞ് വന്നാൽ സ്ഥാനങ്ങൾ കൊടുക്കാൻ പറ്റില്ലെന്ന് നിഖിൽ പൈലി പറഞ്ഞു. യുഡിഎഫിൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലതെന്ന മുന്നറിയിപ്പും ഡിസിസി അംഗം നൽകി. കഴിഞ്ഞ 10 വർഷം വെള്ളം കോരിയവരും വിറക് വെട്ടിയവരും പോലീസിന്റെ തല്ല് വാങ്ങി കൂട്ടിയവരും പുറത്ത് നിൽക്കുമ്പോൾ സഖാക്കൾക്ക് സ്ഥാനങ്ങൾ കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: കാഷ്മീരിലെ ശ്രീനഗറിൽ മൂന്നുപതിറ്റാണ്ട് മുന്‍പ് നടന്ന കലാപവുമായി ബന്ധപ്പെട്ട് ആറ് വിഘടനവാദി നേതാക്കൾക്കെതിരേ എൻഐഎ കുറ്റപത്രം. കൊല്ലപ്പെട്ട ഭീകരൻ ഹിലാൽ അഹമ്മദ് ബെയ്ഗിന്റെ സംസ്കാര ചടങ്ങിനിടെ 1996 ജുലൈ 17നു പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടന്ന ജനക്കൂട്ട ആക്രമണങ്ങളുടെ പേരിലാണ് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
വിഘടനവാദി നേതാക്കളായ ഷബീർ അഹമ്മദ് ഷാ, സയ്യിദ് അലി ഷാ ഗിലാനി, ജമ്മുകാഷ്മീർ മന്ത്രി സജ്ജാദ് ലോണിന്റെ പിതാവ് അബ്ദുൾ ഗനി ലോൺ, മുഹമ്മദ് യാക്കൂബ്, ജാവേദ് അഹമ്മദ് മിർ, ഷക്കീർ അഹമ്മദ് ബക്ഷി എന്നിവർക്കെതിരേയാണു കുറ്റപത്രം. സംഘർഷത്തിനായി ആറു പ്രതികളും ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതായി എൻഐഎ കോടതിയെ അറിയിച്ചിരുന്നു.
Kerala
കണ്ണൂർ: കണ്ണൂർ ചാലോട് കാർ മരത്തിൽ ഇടിച്ച് നാല് പേർ മരിച്ചു. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ അർധ രാത്രിക്കാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്.
International
വാഷിംഗ്ടണ്‍ ഡിസി: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രധാന സാമ്പത്തിക സ്രോതസായ അലി അൻസാരിയെയും മറ്റ് 13 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്കയുടെ സാമ്പത്തിക വിലക്ക്. ഇറാൻ ഭരണ നേതൃത്വത്തിന്റെ സാമ്പത്തിക സ്രോതസുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ഇറാൻ - യുഎസ് സംഘർഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമായതിനിടെയാണ് അമേരിക്കുടെ പുതിയ നീക്കം. ഐആർജിസിക്ക് സാമ്പത്തിക സഹായം നൽകി എന്നാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി അലി അൻസാരിക്കെതിരായ ആരോപണം. നേരത്തെ ബ്രിട്ടനും അൻസാരിക്കെതിരെ സമാനമായ രീതിയിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പൊതു പണം ദുരുപയോഗം ചെയ്ത് അൻസാരി വിദേശ രാജ്യങ്ങളിൽ വൻതോതിൽ റിയൽ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപങ്ങൾ നടത്തിയെന്നാണ് യുഎസിന്റെ വാദം.
യുഎസ് ഉപരോധം മറികടന്ന് ഇറാനിയൻ ബാങ്കുകൾക്കായി കോടിക്കണക്കിന് ഡോളറിന്റെ വിദേശ നാണ്യ ഇടപാടുകൾ നടത്തുന്ന ഇറാന്റെ മൂന്ന് മണി എക്സ്ചേഞ്ച് ഹൗസുകളെയും അമേരിക്ക ലക്ഷ്യമിട്ടു. ഹോങ്കോംഗ്, യുഎഇ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദേശ ഷെൽ കമ്പനികളെയും യുഎസ് ട്രഷറി വിഭാഗം കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.
National
ന്യൂഡൽഹി: കഴിഞ്ഞ വർഷം രാജ്യത്ത് 4791 സ്കൂളുകൾ അടച്ചുപൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഒരു ദിവസം ശരാശരി 13ലധികം സ്കൂളുകൾ കഴിഞ്ഞവർഷം അടച്ചുപൂട്ടലിനു വിധേയമായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഏറ്റവും കൂടുതൽ സ്കൂൾ അടച്ചുപൂട്ടിയത് മധ്യപ്രദേശിലാണ്. 2426 സ്കൂളുകൾ. പശ്ചിമ ബംഗാൾ -568, ആന്ധ്രാപ്രദേശ് -474, തമിഴ്നാട് -369, കർണാടക -281, ഹിമാചൽ പ്രദേശ് -266 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.
Kerala
ബദിയഡുക്ക: മോഷണക്കേസ് ആരോപിച്ച് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി പരാതി. ബദിയഡുക്ക ഏത്തടുക്ക സ്വദേശി അജിത്കുമാറിനാണു മര്‍ദനമേറ്റത്. ജൂലൈ രണ്ടിന് ഏത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍നിന്ന് അടയ്ക്ക മോഷണം പോയിരുന്നു.
സിസിടിവിയിൽ മുഖസാദൃശ്യം ഉണ്ടെന്നു പറഞ്ഞ് ജൂലൈ എട്ടിനു രാത്രി ഏഴിന് അജിത്കുമാറിനെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്തു. സ്വകാര്യ കാറിലാണ് പോലീസ് എത്തിയത്. മഫ്തിയില്‍ എത്തിയ പോലീസുകാര്‍ കാറില്‍വച്ചും സ്റ്റേഷനില്‍വച്ചും മര്‍ദിച്ചു. കുരുമുളക് സ്പ്രേ കാണിച്ച് ഭീഷണിപ്പെടുത്തി മോഷണക്കുറ്റം ഏറ്റെടുക്കാന്‍ പോലീസ് നിര്‍ബന്ധിച്ചതായും അജിത് പറയുന്നു. അതിനിടെ മോഷണക്കേസില്‍ യഥാര്‍ഥ പ്രതികളായ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.
അജിത് ഇപ്പോള്‍ ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സമൂഹത്തിന് മുന്നില്‍ താനിപ്പോള്‍ കള്ളനാണെന്നും പോലീസിനെതിരേ പരാതി നല്‍കുമെന്ന് അജിത് പറഞ്ഞു. അതേസമയം, അജിത്തിനെ കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും മര്‍ദിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.
International
സിഡ്നി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഓസ്ട്രേലിയയിൽ പ്രതിഷേധം. തീവ്ര വലതുപക്ഷവാദിയായ കുടിയേറ്റ വിരുദ്ധൻ ഹ്യൂഗോ ലെനോൺ (22) എന്നയാളാണ് മോദിയുടെ ഓസ്ട്രേലിയ സന്ദർശനത്തിനിടെ ബഹളം വച്ചത്. ഓസ്ട്രേലിയയിൽ ഇന്ത്യക്കാർ വേണ്ടെന്ന മുദ്രാവാക്യവുമായാണ് ഇയാൾ ബഹളമുണ്ടാക്കിയത്. കുടിയേറ്റം അവസാനിപ്പിക്കണം എന്നും ഇയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. പ്രധാനമന്ത്രി താമസിച്ച മെൽബണിലെ ഹോട്ടലിലാണ് സംഭവം.
മോദി ലോബിയിൽ നിൽക്കുമ്പോൾ ഇയാൾ മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ നിന്നാണ് ബഹളം വച്ചത്. "ഇത് ഓസ്ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്ട്രേലിയക്കാര്‍ക്കുള്ളതാണ്" എന്നാണ് ഹ്യൂഗോ ലെനോൺ അലറി വിളിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ ഹ്യൂഗോ ലെനോണെ അവിടെനിന്നു ബലം പ്രയോഗിച്ച് മാറ്റിയെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് പ്രധാനമന്ത്രിയുടെ താമസ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ എങ്ങനെ അറിഞ്ഞു എന്നതിനെക്കുറിച്ച് പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോട്ടലിനുള്ളിൽ എങ്ങനെ ഇയാൾക്ക് പ്രവേശനം കിട്ടിയെന്ന് അന്വേഷണം നടക്കുകയാണ്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകരണത്തിലും ഇയാൾ ബഹളമുണ്ടാക്കാൻ നോക്കിയെന്ന് റിപ്പോർട്ടുണ്ട്. മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രവാസി ഭാരതീയരുടെ പരിപാടിയിൽ നുഴഞ്ഞു കയറി തടസപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
‘നിയോ-നാസി' സംഘടനകളുമായി അടുത്ത ബന്ധമുള്ള സമ്പന്നനാണ് ബഹളമുണ്ടാക്കിയ ഹ്യൂഗോ ലെനോൺ എന്നാണ് സിഡ്നി മോണിംഗ് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത കുടിയേറ്റവിരുദ്ധ റാലിയായ ‘മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ’യ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരിൽ ഒരാളായിരുന്നു ഇയാള്‍.
National
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്താകെ പൂർണമായും വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സാധാരണ ജൂലൈ എട്ടിന് എത്തേണ്ടിയിരുന്ന കാലവർഷം ഒരു ദിവസം വൈകി രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു വ്യാപിച്ചതായി കാലാവസ്ഥാവിദഗ്ധർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ വിവിധ നഗരങ്ങളെ വെള്ളക്കെട്ടിലാക്കിയെങ്കിലും കാർഷികമേഖലയ്ക്ക് ആശ്വാസമായിരിക്കുകയാണ് കാലവർഷം. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജൂണിൽ രേഖപ്പെടുത്തിയ 33 ശതമാനം മഴക്കുറവ്, ജൂലൈ ആദ്യവാരത്തോടെ 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ മഴ കുറവുള്ള ജില്ലകളുടെ എണ്ണം 262ൽ നിന്ന് 178 ആയി കുറഞ്ഞുവെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ, രാജ്യത്തെ പ്രധാന ജലാശയങ്ങളിലെ ജലനിരപ്പ് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇപ്പോഴും കുറവായിത്തന്നെ നിലനിൽക്കുന്നത് മൺസൂൺ വിളകളുടെ വിതയ്ക്കലിനെ ബാധിച്ചതായും കാർഷികമന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിൽ 350.85 ലക്ഷം ഹെക്ടറിലാണ് വിതയ്ക്കൽ നടന്നിട്ടുള്ളത്. ഇതു കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 91.95 ലക്ഷം ഹെക്ടർ കുറവാണ്. സോയാബീൻ, പരുത്തി കൃഷികളെയാണു മൺസൂണിന്റെ താമസം പ്രധാനമായും ബാധിച്ചത്.
ഇതിനുപുറമെ, എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം കാലവർഷത്തിൽ തുടരാൻ സാധ്യതയുള്ളതിനാൽ കൃഷി മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക നിരീക്ഷണസെല്ലുകളും സംസ്ഥാനതല കൺട്രോൾ റൂമുകളും സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തിവരികയാണ്. വരും ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടേക്കാമെന്നാണു കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചന.
അന്തരീക്ഷ വ്യതിയാനങ്ങൾക്കു കാരണമാകുന്ന മാഡൻ-ജൂലിയൻ ഓസിലേഷൻ അനുകൂലമല്ലാത്തതിനാലും ഈ കാലയളവിൽ ന്യൂനമർദങ്ങൾ രൂപപ്പെടാൻ സാധ്യതയില്ലാത്തതിനാലും മഹാരാഷ്ട്ര, കർണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിലെ മുതിർന്ന ശാസ്ത്രജർ ചൂണ്ടിക്കാട്ടി.
Kerala
പത്തനംതിട്ട: വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദിച്ച എസ്ഐക്ക് സ്ഥലംമാറ്റം. സിഐക്ക് എതിരായ നടപടി ഉടനുണ്ടാകും. വകുപ്പുതല അന്വേഷണത്തിൽ കൂടൽ പോലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്കനടപടി.
ഹൃദ്രോഗിയായ 20കാരൻ ആഭ്യന്തര മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. ഒരു ബന്ധവുമില്ലാത്ത കേസിൽ ചോദ്യംചെയ്യൽ എന്ന പേരിൽ കസ്റ്റഡിലെടുത്ത് മർദിച്ചു. കസ്റ്റഡി മർദന പരാതിയിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തി എസ്പി റിപ്പോർട്ട് നൽകിയിരുന്നു.
13കാരിയുടെ വ്യാജ പരാതിയിലെ തുടർനടപടികളിൽ കൂടൽ പോലീസിന് വീഴ്ചപറ്റി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കസ്റ്റഡി മർദനവും ശരിവച്ചു. ഇതോടെയാണ് കൂടൽ എസ്ഐ ജയ്മോനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയത്. കോന്നി സിഐക്കാണ് കൂടൽ പോലീസ് സ്റ്റേഷന്റെയും ചുമതല.
സിഐക്കെതിരായ അച്ചടക്ക നടപടി ഡിഐജി തീരുമാനിക്കും. 10 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു 13കാരിയുടെ മൊഴി. തുടർന്ന് രണ്ട് പോക്സോ കേസുകൾ കൂടൽ പോലീസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്തവരുൾപ്പെടെ ആറു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും മെഡിക്കൽ പരിശോധനയിൽ ഉൾപ്പെടെ പീഡനത്തിന് തെളിവ് ലഭിക്കാതെ വന്നതോടെ വിട്ടയച്ചു. പ്രണയനൈരാശ്യത്തെ തുടർന്ന് പെൺകുട്ടി കളവ് പറഞ്ഞെന്നാണ് പോലീസ് പിന്നീട് വിശദീകരിച്ചത്.
National
ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യം ശക്തമാക്കി കോൺഗ്രസ്. ജൂൺ 30നു നടന്ന യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി നിരവധി ഉദ്യോഗാർഥികൾ പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയത്.
വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നതാണ് ആവശ്യം. നീറ്റ് പരീക്ഷാ വിവാദങ്ങൾക്കുപിന്നാലെ, സുതാര്യത ഉറപ്പാക്കാൻ അടുത്ത വർഷം മുതൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) നടത്തുമെന്ന് പ്രഖ്യാപിച്ച കേന്ദ്രസർക്കാരിന് കംപ്യൂട്ടർ പരീക്ഷയും ചോർന്നുവെന്ന വാർത്തകൾ വലിയ തിരിച്ചടിയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
കംപ്യൂട്ടർ അധിഷ്ഠിതമായാണു നെറ്റ് പരീക്ഷ ദേശീയ പരീക്ഷാ ഏജൻസി നേരത്തേമുതൽ നടത്തുന്നത്. എന്നാൽ, ഈ വർഷം അതിലും വീഴ്ച വരുത്തി. പരീക്ഷ ഏതു രീതിയിൽ നടത്തിയാലും ചോദ്യപേപ്പർ ചോർച്ച തുടരുന്നത് മോദി സർക്കാരിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വീഴ്ചയും എൻടിഎയുടെ നിരുത്തരവാദപരമായ നിലപാടും തുറന്നു കാട്ടുന്നതാണെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
Kerala
കൊച്ചി: കേരളത്തെ തുറമുഖ ഹബാക്കി മാറ്റാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര കടല്‍ ടൂറിസം മേഖലയിലേക്ക് ചുവടുവച്ച് കൊച്ചിയില്‍നിന്നു വിദേശ വിനോദസഞ്ചാര കപ്പല്സര്വീസുകള് ആരംഭിക്കുന്നു. കരീബിയന്‍ രാഷ്ട്രമായ ബഹാമാസില് രജിസ്റ്റര്‍ ചെയ്ത ‘കോര്‍ഡെലിയ എംപ്രസ് ’ കമ്പനിയാണ് കൊച്ചിയില്‍നിന്നുള്ള ആദ്യ അന്താരാഷ്ട്ര ടൂറിസം സര്‍വീസുകള്‍ക്ക് ആരംഭം കുറിക്കുന്നത്. ഒക്ടോബറില്‍ ആരംഭിക്കുന്ന പുതിയ സീസണില്‍ 64 സര്‍വീസുകള്‍ കമ്പനി ഷെഡ്യൂൾ ചെയ്തുകഴിഞ്ഞു.
വിനോദസഞ്ചാര കപ്പലുകള്‍ക്ക് കൊച്ചി ഒരു ഇടത്താവളമാത്രമായിരുന്നു ഇതുവരെ. ആദ്യമായാണു കൊച്ചി തുറമുഖത്തുനിന്ന് ക്രൂയിസ് സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് കൊച്ചിന് പോര്‍ട്ട് സീനിയര്‍ ഡെപ്യൂട്ടി ട്രാഫിക് മാനേജര്‍ അനില്‍കുമാര്‍ പറഞ്ഞു.
കൊച്ചി തുറമുഖത്തുനിന്ന് യാത്ര ആരംഭിച്ച് കൊച്ചിയില്‍ത്തന്നെ അവസാനിപ്പിക്കുന്ന നിലയിലാണു സര്‍വീസുകള്‍. കൊച്ചിയില്‍ തുടങ്ങി മാലി, കൊളംബോ തുറമുഖങ്ങള്‍ വഴി സഞ്ചരിച്ച് തിരികെ എത്തുന്നതാണ് ആദ്യസര്‍വീസ്. അഞ്ചു രാത്രി ഉള്‍പ്പെടുന്ന സര്‍വീസ് ഞായറാഴ്ച പുറപ്പെട്ട് വെള്ളിയാഴ്ച മടങ്ങിയെത്തും.
കടലിലെ രാത്രിസൗന്ദര്യം ആസ്വദിക്കുന്നതിനായി രണ്ടു രാത്രി ഉള്‍പ്പെടുന്ന വാരാന്ത്യസര്വീസാണു രണ്ടാമത്തേത്. വെള്ളിയാഴ്ച രാത്രി പുറപ്പെട്ട് ഞായറാഴ്ച രാവിലെ മടങ്ങിയെത്തും. മുംബൈ തുറമുഖം കേന്ദ്രീകരിച്ചു സര്‍വീസ് നടത്തിയിരുന്ന 210 മീറ്റര്‍ നീളവും 11 ഡെക്കുകളുമുള്ള കപ്പലാണ് കൊച്ചിയിലും എത്തിക്കുന്നത്. രണ്ടു സര്‍വീസുകള്‍ക്കും ഒരേ കപ്പല്‍തന്നെയാണ് ഉപയോഗിക്കുന്നത്.
ഞായര്‍, വെള്ളി ദിവസങ്ങളില്‍ മാത്രമേ കപ്പല്‍ കൊച്ചി തുറമുഖത്ത് ഉണ്ടാകുകയുള്ളു. മറ്റു ദിവസങ്ങളില്‍ യാത്രയിലായിരിക്കും. ഒക്ടോബര്‍ 25 മുതല്‍ സര്‍വീസ് ആരംഭിക്കും. പദ്ധതി വിജയിച്ചാല്‍ ഭാവിയില്‍ കൂടുതല്‍ ക്രൂയിസ് സര്‍വീസുകള്‍ കൊച്ചിയില്‍നിന്ന് ആരംഭിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.
Kerala
കല്‍പ്പറ്റ: മണ്ണ് വലിയ തോതില്‍ വെട്ടിയെടുത്തതും ആവശ്യമായ മുന്‍കരുതലുകള്‍ ഇല്ലാതെ കൂട്ടിവച്ചതിനാലുമാണു കള്ളാടിയിലെ അപകടമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഈ വീഴ്ച മറയ്ക്കാന്‍ തുരങ്കപാതയ്ക്കു ലഭിച്ച പാരിസ്ഥിതിക അനുമതി വിവാദത്തിലാക്കാനുള്ള ശ്രമം ബോധപൂര്‍വം നടത്തുകയാണെന്ന് പിണറായി പറഞ്ഞു.
പാരിസ്ഥിതികാനുമതി ലഭ്യമായത് ഏതെങ്കിലും സൂത്രപ്പണിയിലൂടെയല്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചതുകൊണ്ടാണ്. 2022ലാണ് പാരിസ്ഥിതികാഘാത പഠനം നടന്നത്. സുതാര്യമായി നടന്ന പഠനമാണ്. കോഴിക്കോട്, വയനാട് ജില്ലകളില്‍ 2023 ഡിസംബറില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പബ്ലിക് ഹിയറിംഗ് നടത്തി. എല്ലാ പരിശോധനകളും നടത്തിയാണ് കേന്ദ്ര, സംസ്ഥാന എക്സ്പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റികള്‍ പാരിസ്ഥിതിക അനുമതി നല്‍കിയത്.
അതിനെ ചോദ്യം ചെയ്ത് ചിലര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ആക്ഷേപങ്ങള്‍ തള്ളി അനുമതി ശരിവച്ചു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ അപ്പീലുമായിപോയി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിവിധി ശരിവച്ചു. കൃത്യമായ ജുഡീഷല്‍ സ്ക്രൂട്ടിനിയാണ് നടന്നത്. ഇത് തീര്‍ത്തും കണ്ടില്ലെന്ന് നടക്കുന്ന ലാഘവത്തോടെ മുഖ്യമന്ത്രി പ്രതികരിച്ചത് ദൗര്‍ഭാഗ്യകരമാണ്. പാരിസ്ഥിതിക അനുമതി സമ്മര്‍ദം ചെലുത്തി വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ജുഡീഷറിയോടുള്ള അവഹേളനം കൂടിയാണ്.
തുരങ്കപാത ജനതയുടെ പ്രതീക്ഷയും അഭിലാഷവുമാണ്. കൃത്യമായ ആസൂത്രണത്തിലും മുന്‍കരുതലോടെയുമാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചത്. ജനങ്ങളെയും നാടിനെയും തെറ്റിദ്ധിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നത് ഗുണകരമാവില്ല. വസ്തുതകള്‍ വളച്ചൊടിക്കാനുള്ള ശ്രമങ്ങളുണ്ട്. തുരങ്കപാതയില്‍ മുഖ്യമന്ത്രിയുടെ നിലപാട് നേരത്തെ വ്യക്തമായതാണ്. ആദ്യം അനുകൂലമായിരുന്നില്ല. പിന്നീട് ആ രീതി കണ്ടില്ല. ആദ്യത്തെ ധാരണവച്ച് കാര്യങ്ങള്‍ നീക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നുവെന്നു സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഇടപെടലും ജാഗ്രയുമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.